നബി (സ്വ) യുടെ ഇഷ്ട കർമ്മങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 21/12/2018
വിഷയം: പ്രവാചകരുടെ (സ്വ) ഇഷ്ട കർമ്മങ്ങൾ

അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ്വ) ലോകാനുഗ്രഹമാണ്. നബി (സ്വ) തങ്ങളുടെ വാക്കും പ്രവർത്തിയും എന്നല്ല, മൗനം പോലും തിരുചര്യയാണ്. ഉൽകൃഷ്ടമായ നിലപാടുകളും ഇടപാടുകളുമാണ് ആ സ്വഭാവ മാഹാത്മ്യത്തിൽ നിന്നുൽഭവിച്ചത്. ആ പ്രവാചകരെ (സ്വ) അനുധാവനം ചെയ്താൽ മാത്രമേ ദൈവ സ്‌നേഹവും കൃപയും ലഭ്യമാവുകയുള്ളൂ. അല്ലാഹു തന്നെ പറയുന്നുണ്ട്് : നബിയേ, താങ്കൾ പ്രഖ്യാപിക്കുക: നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. എന്നാൽ അവൻ നിങ്ങൾക്ക് സ്‌നേഹം വർഷിക്കുകയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അവൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ (ഖുർആൻ, സൂറത്തു ആലു ഇംറാൻ 31). അല്ലാഹുവിനോടും തിരുദൂതരോടു (സ്വ)മുള്ള സ്‌നേഹം കുടികൊള്ളുന്നത് പ്രവാചക ചര്യ പിൻപറ്റുന്നതിലാണ്. പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണല്ലൊ. സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും, സകല ജനങ്ങളെക്കാളും എന്നെ നിങ്ങൾ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂർണ വിശ്വാസിയാകില്ലെന്ന് പ്രവാചകർ (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). പ്രവാചക സ്‌നേഹം പൂർത്തിയാവണമെങ്കിൽ തിരുദൂതർ (സ്വ) ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങളും വാക്കുകളും സ്വഭാവ ഗുണങ്ങളും നാമും ഇഷ്ടപ്പെടുകയും പൂർണാർത്ഥത്തിൽ അവ ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് നബി (സ്വ)യുടെ ജീവിതത്തിൽ ഉത്തമ മാതൃകയുണ്ടെന്ന് പരിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട് (സൂറത്തുൽ അഹ്‌സാബ് 21). നബി (സ്വ) ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സത്ക്കർമ്മങ്ങൾ നമസ്‌ക്കാരം, നോമ്പ്, ഖുർആൻ പാരായണം, ഖുർആൻ ശ്രവണം, സഹവർതിത്വം, സഹാനുഭൂതി, സഹിഷ്ണുത, സത്യസന്ധത, കരാൽ പാലനം മുതലായവയൊക്കെയാണ്.

നമസ്‌ക്കാരമാണ് നബി (സ്വ)ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ആരാധനാ കർമ്മം. നമസ്‌ക്കാരങ്ങളിൽ കൺകുളിർമ ലഭിക്കുന്നുവെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് നസാഈ 3940). അതു കൊണ്ടു തന്നെ നബി (സ്വ) ഫർള് നമസ്‌ക്കാരങ്ങൾ സമയാസമയം മുറപോലെ നിർവ്വഹിക്കുകയും സുന്നത്തു നമസ്‌ക്കാരങ്ങൾ നിത്യമായി പാലിക്കുകയും ചെയ്തിരുന്നു. പ്രിയ പത്്‌നി ആയിശ (റ) പറയുന്നു: നിത്യമാക്കുന്ന നമസ്‌ക്കാരങ്ങളാണ് നബിക്കിഷ്ടം (ഹദീസ് ബുഖാരി 1970, അഹ്മദ് 26303). ഫർള് നമസ്‌ക്കാരങ്ങൾക്ക് മുമ്പും ശേഷവുമായി സുന്നത്തായുള്ള റവാത്തിബ് നമസ്‌ക്കാരങ്ങൾ നബി (സ്വ) ഇഷ്ടപ്പെട്ടിരുന്ന സുന്നത്ത് നമസ്‌ക്കാരങ്ങളാണ്. അവ ശീലമാക്കിയിരുന്നു. അതിൽ പ്രധാനമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌ക്കാരം. ആ നമസ്‌ക്കാരം കൊണ്ടാണ് നബി (സ്വ) യുടെ ഒരു ദിവസം തുടങ്ങുന്നത്. അല്ലാഹുവിലേക്ക് അടുക്കാനുള്ള ശ്രേഷ്ഠ നമസ്‌ക്കാരം കൂടിയാണത്. ഈ ഐഹിക ലോകത്തിലെ മുഴുവതിനേക്കാളും ഫജ്‌റിലെ സുന്നത്ത്് നമസ്‌ക്കാരം ഇഷ്ടപ്പെട്ടതാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്് (ഹദീസ് മുസ്ലിം 725). ളുഹ് ർ നമസ്‌ക്കാരത്തിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് നമസ്‌ക്കാരവും നബി (സ്വ) പതിവാക്കിയിരുന്നു. ആ റവാത്തിബ് സുന്നത്ത് നമസ്‌ക്കാരങ്ങൾ നിർവ്വഹിച്ചതായി അബ്ദുല്ലാ ബ്‌നുൽ സാഇബ് (റ) സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആ സമയത്ത് ആകാശ വാതായനങ്ങൾ തുറക്കപ്പെടുന്ന സന്ദർഭമാണെന്നും അതിനാൽ സത്ക്കർമ്മങ്ങൾ ആകാശത്തേക്ക് കയറിപ്പോവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടുമുണ്ട് (ഹദീസ് തുർമുദി 478).

പകലിനെ ധന്യമാക്കുന്ന ആരാധനയാണല്ലൊ നോമ്പ്. നോമ്പാണ് നബി (സ്വ) ഇഷ്ടപ്പെടുന്ന മറ്റൊരു ആരാധന. തിങ്കളാഴ്ച, വ്യാഴാഴ്ച ദിവസങ്ങളിൽ നബി (സ്വ) സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നു. കാരണം ആ ദിവസങ്ങളിൽ സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമത്രെ. മാത്രമല്ല നബി (സ്വ) പറഞ്ഞിട്ടുണ്ട്് : നോമ്പുകാരനായിരിക്കെ എന്റെ ആരാധനകൾ അല്ലാഹുവിലേക്ക്് വെളിവാക്കപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് തുർമുദി 747, നസാഈ 2358).

നബി (സ്വ) ഖുർആൻ പാരായണം അതിയായി ഇഷ്ടപ്പെട്ടിരുന്നു. അർത്ഥങ്ങൾ മനസ്സിലാക്കിയും ചിന്തിച്ചുമായിരുന്നു നബി (സ്വ) ഖുർആൻ പാരായണം ചെയ്തിരുന്നത്. പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്ന ഒരു സൂറത്താണ് സൂറത്തുൽ ഫത്ഹ്. ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: ഇന്ന് രാത്രി എനിക്ക് ഒരു ഖുർആനിക അധ്യായം അവതരിച്ചിട്ടുണ്ട്. നിശ്ചയമായും ആ സൂറത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ശേഷം നബി (സ്വ) സൂറത്തുൽ ഫത്ഹിലെ ആദ്യ ഭാഗം ഓതുകയുണ്ടായി (ഹദീസ് ബുഖാരി 4177). കാരണം ഈ സൂറത്തിൽ സത്യവിശ്വാസികൾക്ക് സ്വർഗം, ദൈവകൃപ, സൗഭാഗ്യം, പ്രായശ്ചിത്തം മുതലായവയുണ്ടെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്്. നബി (സ്വ) ഖുർആൻ പാരായണം ശ്രവിക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് പറയുകയുണ്ടായി: താങ്കളെനിക്ക് ഖുർആൻ ഓതിത്തരിക. ഇബ്‌നു മസ്ഊദ് (റ) ചോദിച്ചു: അങ്ങയ്ക്കാണല്ലൊ വിശുദ്ധ ഖുർആൻ അവതരിച്ചത്, ഞാൻ തിരുദൂതർക്ക് ഖുർആൻ ഓതിക്കേൾപ്പിക്കണമെന്നോ? അപ്പോൾ നബി (സ്വ) പറഞ്ഞു: വേറൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ ഇബ്‌നു മസ്ഊദ് (റ) സൂറത്തുന്നിസാഇലെ 41ാം സൂക്തം നബി (സ്വ)ക്ക് ഓതിക്കേൾപ്പിക്കുകയുണ്ടായി. 'നബിയേ എല്ലാ സമുദായക്കാരിൽ നിന്നും ഓരോ സാക്ഷിയെയും അവർക്ക് സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി' എന്ന് അർത്ഥമാക്കുന്നതാണ് ആയത്ത്. ഇതു കേട്ട് നബി (സ്വ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). ഖുർആൻ ശ്രവിക്കുന്നത് ഒരു ആരാധനയാണ്. കേൾക്കുമ്പോൾ ഖുർആനികാശയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാനും പൊരുളറയാനുമാവും. മാത്രമല്ല, ഖുർആൻ ശ്രവിച്ചാൽ അല്ലാഹുവിൽ നിന്നുള്ള സൗഭാഗ്യങ്ങൾക്കും കാരണമാവും. അല്ലാഹു പറയുന്നു: ഖുർആൻ പാരായണം ചെയ്യുമ്പോൾ നിങ്ങളത് സശ്രദ്ധം ശ്രദ്ധിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് കാരുണ്യവർഷമുണ്ടായേക്കാം (സൂറത്തുൽ അഅ്‌റാഫ് 204). ഖുർആൻ ശ്രവിക്കുന്നവന് പെട്ടെന്ന് ദൈവാനുഗ്രഹങ്ങളുണ്ടാവുമെന്ന് ലൈശ് ബ്‌നു സഅ്ദ് (റ) പറഞ്ഞിരിക്കുന്നു (തഫ്‌സീറുൽ ഖുർത്വുബി 9/1 ). കാരണം ഖുർആനാണ് ഏറ്റവും വലിയ ദൈവസ്മരണ.

ഏതു സമയത്തും ഏതു അവസ്ഥയിലും ഏതു ഘട്ടത്തിലും എവിടെയും നബി (സ്വ) ദൈവസ്മരണ (ദിക്ർ). സുബ്ഹ്, അസ്ർ നമസ്‌ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്‌റുകൾ നബി (സ്വ) കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു (ഹദീസ് അബൂദാവൂദ് 3667). സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണ് നബി (സ്വ) കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന ദിക്‌റുകൾ (ഹദീസ് മുസ്ലിം 2695).

സൽസ്വഭാവങ്ങളുടെ ഉത്തുംഗ മാതൃകയായിരുന്ന നബി (സ്വ) സൽസ്വഭാവികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിങ്ങളിൽ എനിക്കിഷ്ടപ്പെട്ടവർ സൽഗുണ സമ്പന്നരായവരെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് ബുഖാരി 3759). മറ്റുവരുടെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കൽ നല്ലൊരു സ്വഭാവമാണ്. അത് നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. മദീനത്തെ മസ്ജിദിൽ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ ഇഷ്ടം മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനായി നടക്കലാണ് എന്നാണ് തിരുദൂതർ (സ്വ) പ്രഖ്യാപിച്ചത്( ഹദീസ് ത്വബ്‌റാനി 13/453)

സത്യസന്ധത ജനങ്ങൾക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കുന്ന സ്വഭാവഗുണമാണ്. സത്യസന്ധമായ സംസാരങ്ങൽ മാത്രമാണ് നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നത് (ഹദീസ് ബുഖാരി 3131). ക്ഷമ സഹിഷ്ണുത, കാര്യപ്രാപ്തി, കാര്യസ്ഥിരത എന്നിവയൊക്കെ നബി (സ്വ) ഇഷ്ടപ്പെടുന്ന സ്വഭാവങ്ങളാണ്. കാരണം മനുഷ്യനെ തെറ്റിൽ നിന്ന് തടയുന്ന വിശേഷഗുണങ്ങളാണ് ഇവ. ഒരിക്കൽ നബി (സ്വ) ഒരു സ്വഹാബിയോട് പറയുകയുണ്ടായി: നിന്നിൽ ഞാൻ രണ്ടു സ്വഭാവവിശേഷങ്ങൾ കാണുന്നുണ്ട്. അവ അല്ലാഹുവും അവന്റെ പ്രവാചകരും ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങളാണ്. ക്ഷമയും സഹിഷ്ണുതയുമാണവ (ഹദീസ് മുസ്ലിം 17). സുഗന്ധവും നല്ല കാഴ്ചയും ഭംഗിയും അലങ്കാരങ്ങളുമൊക്കെ നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു ( ഹദീസ് അബൂദാവൂദ് 4074, ഹദീസ് ബുഖാരി, മുസ്ലിം). സഹിഷ്ണുതയും മാപ്പു നൽകലും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. തങ്ങളെ ബുദ്ധിമുട്ടിച്ചവരെ ശിക്ഷിക്കണോ, അല്ലെങ്കിൽ വെറുതെ വിടണോ എന്ന് ചോദിച്ച് ജിബ് രീൽ (അ) ചെന്നപ്പോൾ നബി (സ്വ) പറഞ്ഞത്: പശ്ചാത്താപത്തിന്റെയും കരുണയുടെയും കവാടമാണ് എനിക്കിഷ്ടം. അങ്ങനെ അവർക്ക് മാപ്പാക്കിക്കൊടുക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു (ഹദീസ് അഹ്മദ് 2203). അവകാശങ്ങൾ വകവെച്ചുനൽകുന്ന, ബാധ്യതകൾ വീട്ടുന്ന ഏതൊരു ഇടപാടിനെയും കരാറിനെയും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നതായി കാണാം. ജാഹിലിയ്യത്തിൽ പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് 20ാം വയസ്സിൽ നബി (സ്വ) കണ്ട ഉടമ്പടിയാണ് 'ഹില്ഫുൽ ഫുളൂൽ'. അക്രമിക്കപ്പെട്ടയാളെ സഹായക്കണമെന്നും സമൂഹങ്ങളും ഗോത്രങ്ങളും തമ്മിൽ ശാന്തിയിലും സമാധാനത്തിലും സഹകരണത്തിലും കഴിയണമെന്നുമാണ് പ്രസ്തുത ഉടമ്പടി. അതേപ്പറ്റി നബി (സ്വ) പറഞ്ഞിട്ടുണ്ട് : അബ്ദുല്ലാ ബ്‌നു ജുദ്ആനിന്റെ വീട്ടിൽ നടന്ന ഒരു ഉടമ്പടിക്ക്് ഞാൻ സാക്ഷിയായിരുന്നു. മുന്തിയ ഒട്ടകത്തിനേക്കാളും എനിക്കിഷ്ടമായിരുന്നു അത്. ഇസ്ലം വന്നതിന് ശേഷം ഞാനതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിൽ ക്ഷണം സ്വീകരിക്കുമായിരുന്നു (ബൈഹഖി 6/367). യഥാർത്ഥത്തിൽ ഋജുപാതയായ ഇസ്ലാം നീതിയുടെ മതമാണല്ലൊ. അതിന്റെ പൂർത്തീകരണമാണ് നബി (സ്വ)യിലൂടെ സാക്ഷാൽക്കരിക്കപ്പെട്ടത്. നബി (സ്വ)യുടെ ഇഷ്ടക്കർമ്മങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തി ആ സ്‌നേഹലോകത്തിന്റെ ഭാഗമാവാം. മനുഷ്യൻ അവൻ ഇഷ്്ടപ്പെട്ടവരുടെ കൂടെയാണെന്നാണല്ലൊ നബി വചനം (ഹദീസ് ബുഖാരി, മുസ്ലിം). അല്ലാഹു നാമേവരെയും മുത്ത് നബി (സ്വ)യുടെ കൂടെ സ്വർഗീയ ലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ. ആമീൻ


back to top