പ്രപഞ്ചാത്ഭുതങ്ങൾ കാണണം, ചിന്തിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 08/10/2021

വിഷയം: ദൈവത്തിന്റെ സൃഷ്ടി വൈഭവം

വിസ്മയകരമാണ് അല്ലാഹു സംവിധാനിച്ച പ്രപഞ്ചം. സൃഷ്ടി വൈഭവങ്ങൾ വിളിച്ചറിയിക്കുന്ന പ്രപഞ്ചാത്ഭുതങ്ങൾ സ്രഷ്ടാവിന്റെ ദൈവാസ്തിക്യത്തിന്റെ നിതാന്ത ദൃഷ്ടാന്തങ്ങളാണ്. പ്രകൃതിയുടെ സൃഷ്ടിപ്പും ഘടനയുമെല്ലാം കാണാനും അറിയാനും അതുവഴി ചിന്തിക്കാനുമാണ് അല്ലാഹു കൽപ്പിക്കുന്നത്. ആ ചിന്ത വിശ്വാസിയെ കൂടുതൽ കൂടുതൽ ഭക്തനാക്കുന്നതാണ്.

ഒരിക്കൽ ഒരാൾ മഹതി ആയിശ ബീവി (റ)യോട് ചോദിക്കുകയുണ്ടായി: അങ്ങ് തിരുദൂതർ നബി (സ്വ)യിൽ നിന്ന് അനുഭവിച്ച അതിശയകരമായ ഒരു സംഭവം വിവരിച്ചുതരുമോ? മഹതി പറഞ്ഞു: ഒരു രാത്രിയിൽ പ്രവാചകർ (സ്വ) എന്നോട് പറയുകയുണ്ടായി: ആയിശ, ഇന്നു ഈ രാത്രി നീ എന്നെ എന്റെ നാഥൻ അല്ലാഹുവിന് ആരാധനകൾ ചെയ്യാൻ വിടണം. ഞാൻ പറഞ്ഞു: അല്ലാഹുവാണേ സത്യം, തീർച്ചയായും ഞാൻ താങ്കളുടെ സാമീപ്യം കൊതിക്കുന്നു, എന്നാൽ തങ്ങളുടെ സന്തോഷം ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ നബി (സ്വ) അംഗശുദ്ധി വരുത്തി, നമസ്‌ക്കരിച്ചു. പ്രാർത്ഥനാനിമഗ്നരായി കരഞ്ഞുകൊണ്ടിരുന്നു... കണ്ണീരാൽ നിലം നനയുക വരെയുണ്ടായി... അങ്ങനെ ബിലാൽ (റ) നമസ്‌ക്കാരത്തിന് സമയമായെന്ന് അറിയിക്കാൻ വന്നപ്പോൾ നബി (സ്വ)യെ കരയുന്നതായി കണ്ടു. ബിലാൽ (റ) ചോദിച്ചു: തിരുദൂതരേ, അങ്ങെന്തിനാണ് ഇങ്ങനെ കരയുന്നത്. നിശ്ചയമായും അല്ലാഹു തങ്ങളൾക്ക് സർവ്വ കാലത്തെയും പാപമുക്തി നൽകിയതാണല്ലൊ! നബി (സ്വ) മറുപടി മൊഴിഞ്ഞു: എനിക്ക് നന്ദിയുള്ള അടിമ ആകണ്ടയോ?! ഇന്നു രാത്രി എനിക്കൊരു ഖുർആനിക സൂക്തം അവതരിക്കുകയുണ്ടായി, അതു പാരായണം ചെയ്ത് ചിന്തിക്കാത്തവർക്ക് നാശമുണ്ടാവും: 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവർക്കു ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്' (സൂറത്തു ആലു ഇംറാൻ 190).

ഏറെ ചിന്തോദീപകമാണ് പ്രസ്തുത ആയത്ത്. ഭൂമിയും ആകാശങ്ങളും മറ്റു പ്രകൃതി സംവിധാനങ്ങളടക്കം അതിഭംഗിയായി പ്രപഞ്ചഘടനയെ അല്ലാഹു ഒരുക്കിയിരിക്കുകയാണ്. ഇതെല്ലാം പടച്ചവന്റെ ദൃഷ്ടാന്ത വിരുതുകളാണ്. നാം മനുഷ്യർക്ക് ഏറെ പഠിക്കാനും ചിന്തിക്കാനും വകയുണ്ട്. അല്ലാഹു ഭൂമി തൊട്ടിൽ കണക്കെ സ്ഥിരവാസ കേന്ദ്രമാക്കുകയും ആകാശത്തെ സുരക്ഷിത തട്ടാക്കുകയും ചെയ്തു. 'അല്ലാഹുവാണ് നിങ്ങൾക്കായി ഭൂമിയെ ആവാസസ്ഥലവും ആകാശത്തെ മേൽക്കുരയുമാക്കുകയും മെച്ചപ്പെട്ട ആകാര സൗഷ്ഠവം നൽകുകയും വിശിഷ്ട ഭോജ്യങ്ങളിൽ നിന്ന് ഉപജീവനം തരികയും ചെയ്തത്. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ സമ്പൂർണനത്രേ' (സൂറത്തു ഗാഫിർ 64). 

ആകാശ ഭൂമികൾക്കിടയിൽ മേഘങ്ങളും കാറ്റും സംവിധാനിച്ച് മഴ പെയിപ്പിക്കുകയും ചെയ്തു അല്ലാഹു. 'അവൻ കാറ്റുകളയക്കുന്നത് മഹാദൃഷ്ടാന്തങ്ങളിൽ പെട്ടതേ്രത. മഴക്കുറിച്ച ശുഭസൂചകമായും തന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനായും തന്റെ ആജ്ഞാനുസൃതം ജലായനങ്ങൾ സഞ്ചരിപ്പിക്കാനായും തന്റെ ഔദാര്യത്തിൽ നിങ്ങൾ ഉപജീവന മാർഗങ്ങൾ തേടാനായും നിങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാനും' (സൂറത്തു റൂം 46). മഴ വല്ലാത്തൊരു ദൈവാനുഗ്രഹമാണ്. മഴകണങ്ങളിലൂടെയാണ് ഭൂമി പുഷ്ടിക്കുന്നതും ജീവകൾ വളരുന്നതും. 'അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്, ഭൂമി വരൾച്ചക്കു വിധേയമായി നീ കാണുന്നു, എന്നിട്ട് നാം അതിൽ പേമാരി വർഷിച്ചാൽ അത് ചലനാത്മകമാവുകയും സസ്യങ്ങൾ വളരുകയും ചെയ്യുകയായി' (സൂറത്തു ഫുസ്സ്വിലത്ത് 39). അല്ലാഹു നിയന്ത്രിക്കുന്ന ഈ പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം ചിന്തിക്കുന്നവർക്കുള്ള തെളിവുകളാണ്. 'മുഴുകാര്യങ്ങളും ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവൃത്തിയത്രേ' അത്(സൂറത്തു ന്നംല് 88).

മനുഷ്യനെ അല്ലാഹു ഒരൊറ്റ അടിസ്ഥാന ധാതുവിൽ നിന്ന് സൃഷ്ടിച്ച് ഭൂമിയിലെ വിവിധ ഭാഗങ്ങളിലെ വാസികളാക്കിയതുമെല്ലാം ചിന്താക്കാനുള്ള ദൃഷ്ടാന്തങ്ങളാണ്. 'നിങ്ങളെ മണ്ണിൽ നിന്നാണവൻ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളതാ എങ്ങും സഞ്ചരിച്ചെത്തുന്ന മർത്യകുലമായിരിക്കുന്നു, അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണിത്' (സൂറത്തു റൂം 20). നബി (സ്വ) പറയുന്നു: നിങ്ങൾ ആദമിന്റെ മക്കൾ, ആദം മണ്ണിൽ നിന്നാണ് (ഹദീസ് അബൂദാവൂദ് 8116, തുർമുദി 3956). ആദി പിതാവിന്റെ മക്കളായ മനുഷ്യരെ അല്ലാഹു വിത്യസ്ത ഭാഷക്കാരും ദേശക്കാരും ഗോത്രക്കാരുമാക്കി. 'ഭുവന വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാ വർണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്' (സൂറത്തു റൂം 22). 

ഈ വൈജാത്യവും വൈവിധ്യവുമെല്ലാം പരസ്പരം മനസ്സിലാക്കാനും തിരിച്ചറിയാനുമാണ്. അല്ലാഹു പറയുന്നു: 'ഹേ മർത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാൻ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി' (സൂറത്തുൽ ഹുജറാത്ത് 13). മനുഷ്യർ തമ്മിലുള്ള ഈ പാരസ്പര്യ ബോധമാണ് ബുദ്ധിയെ ഉണർത്തുന്നതും മാനുഷികതയുടെ ഭാവിക്കും സംസ്‌കാരത്തിനും വഴിയൊരുക്കുന്നതും.


back to top