നബി (സ്വ)യുടെ സത്യസന്ധതാ വിശേഷങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/11/2021

വിഷയം: നബി (സ്വ)യുടെ സത്യസന്ധത

ഹിറാ ഗുഹയിൽ വെച്ച് നബി (സ്വ) തങ്ങൾക്ക് ദിവ്യബോധനമുണ്ടായ നേരം. പിടയുന്ന മനസ്സുമായി നബി (സ്വ) നേരെ ചെന്നത് പ്രിയതമ ഖദീജാ ബീബി (റ)യുടെ അടുക്കലേക്കാണ്. 'ശരിക്കും ഭയപ്പെട്ടു'വെന്ന് നബി (സ്വ) പറയുന്നുണ്ടായിരുന്നു. സഹധർമ്മിണി ധൈര്യം പകർന്നുകൊണ്ടു പറഞ്ഞു: തങ്ങൾ വ്യാകുലപ്പെടേണ്ടതില്ല, സന്തോഷിക്കുക.. അല്ലാഹു ഒരിക്കലും താങ്കളെ തരംതാഴ്ത്തുകയില്ല തീർച്ച. കാരണം നിങ്ങൾ സത്യം പറയുകയും കുടുംബ ബന്ധം പുലർത്തുന്നവരുമാണ്... (ഹദീസ് ബുഖാരി, മുസ്ലിം). സത്യസന്ധതയാണ് പ്രിയതമനിൽ (സ്വ) നിന്ന് ഖദീജാ ബീബി (റ)യെ സ്വാധീനിച്ച പ്രധാന സ്വഭാവ വിശേഷണം. കാരണം ഏവരേക്കാളും നബി (സ്വ)യുടെ വ്യക്തി കാര്യങ്ങളും ജീവിതാസ്ഥകളും അടുത്തറിയുന്നയാളാണല്ലൊ മഹതി.

എങ്ങനെ അറിയാതിരിക്കും!!! സമൂഹത്തിൽ സത്യസന്ധനും വിശ്വസ്തനുമെന്ന് (സ്വാദിഖുൽ അമീൻ) നിരുപാധികം അറിയപ്പെട്ടവരായിരുന്നു നബി (സ്വ). ജനതയെ പ്രവാചകത്വ ലബ്ധി അറിയിക്കാനായി ഒരുമിച്ചുകൂട്ടി നബി (സ്വ) അവരോട് ചോദിക്കുകയുണ്ടായി: ഈ താഴ്‌വരക്കപ്പുറ്റത്ത് നിന്ന് ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വരുന്നുവെന്ന വിവരം ഞാൻ അറിയിക്കുകയാണെങ്കിൽ എന്നെ വിശ്വസിക്കുമോ? അവർ ഒന്നടങ്കം പറഞ്ഞു: അതേ, വിശ്വസിക്കും. ഞങ്ങൾ താങ്കളിൽ നിന്ന് സത്യം മാത്രമേ അനുഭവിച്ചിട്ടുള്ളൂ (ഹദീസ് ബുഖാരി 477). 

റോം രാജാവ് ഹിർക്കലിന് പ്രവാചകരുടെ സത്യസന്ധത ബോധ്യപ്പെടുന്നത് ചരിത്രത്തിൽ കാണാം. നബി (സ്വ) യിൽ നിന്നെത്തിയ സത്യസന്ദേശത്തിന്റെ ആധികരികത ഉറപ്പുവരുത്താനായി ഹിർക്കൽ അബൂ സുഫ്‌യാനോടും സംഘത്തോടും ചോദിക്കുകയായിരുന്നു: അദ്ദേഹം എപ്പോഴെങ്കിലും കളവ് പറഞ്ഞതായി നിങ്ങൾക്ക് ആരോപിക്കാനാവുമോ?  അബൂ സുഫ്‌യാൻ പറഞ്ഞു: ഇല്ല. അപ്പോൾ ഹിർക്കൽ പറഞ്ഞു: എന്നാൽ ഇപ്പോൾ എനിക്കറിയാം, എന്തെന്നാൽ ജനങ്ങളുടെ കാര്യത്തിൽ കളവ് പറയാത്തയാൾ ദൈവ കാര്യത്തിൽ ഏതുവിധേയനയും കളവ് പറയുകയില്ല (ഹദീസ് ബുഖാരി, മുസ്ലിം).  

സന്തതസഹചാരികളായ സ്വഹാബികൾ പ്രവാചകരുടെ (സ്വ) സത്യസന്ധതാ വിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്്. നബി (സ്വ) ഒരൊറ്റ രാത്രിയിൽ മസ്ജിദുൽ അഖ്‌സാ ആകാശ യാത്ര നടത്തിയ ഇസ്‌റാഅ് മിഹ്‌റാജ് സംഭവത്തിന്റെ കാര്യം അബൂബക്കർ സിദ്ധീഖ്്് (റ) അറിഞ്ഞപ്പോൾ അവിശ്വസിക്കുകയല്ല ചെയ്തത്. പൂർണാർത്ഥത്തിൽ വിശ്വസിക്കുകയായിരുന്നു. എന്നിട്ട് പറഞ്ഞു: പ്രവാചകർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം സത്യം മാത്രമാണ്. നബി (സ്വ)യുടെ ആകാശ സഞ്ചാരം ഏതുസമയത്തും വാസ്തവമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (ഹദീസ് മുസ്തദ്‌റക് 4407). അനുചരന്മാർ നബി (സ്വ) യുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ 'സത്യസന്ധരും സത്യമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന പ്രവാചകർ' (സ്വാദിഖുൽ മസ്വ്ദൂഖ്) വിവരിച്ചു എന്നാണ് അധികവും പ്രയോഗിച്ചിരിക്കുന്നത്് (ഹദീസ് ബുഖാരി, മുസ്ലിം).

മുഹമ്മദ് നബി (സ്വ)യുടെ സത്യസന്ധതക്കും പ്രവാചകത്വത്തിനുമുള്ള ഏറ്റവും വലിയ തെളിവ് ദൈവ വചനങ്ങളായ പരിശുദ്ധ ഖുർആൻ തന്നെയാണ്. പ്രവാചകരുടെയും പ്രവാചക സന്ദേശങ്ങളുടെയും സത്യസന്ധത ബോധ്യപ്പെടാൻ ബുദ്ധിയുള്ള ഏതൊരാൾക്കും ഖുർആൻ തന്നെ മതി. അല്ലാഹു പറയുന്നുണ്ട്: “ഓതിക്കേൾപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഖുർആൻ താങ്കൾക്ക് അവതീർണമായിരിക്കുന്നു എന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവർക്ക്? സത്യവിശ്വാസം കൈക്കൊള്ളുന്ന ജനത്തിന് അതിലനുഗ്രഹവും ഉദ്‌ബോധനവുമുണ്ട് (സൂറത്തുൽ അൻകബൂത്ത് 51). ആ ഖുർആൻ തലമുറകളിലൂടെ അന്ത്യനാൾ വരെ പ്രവാചകരുടെ (സ്വ) സത്യവും സത്യസന്ധതയും ഉറക്കെ വിളംബരം ചെയ്തുകൊണ്ടിരിക്കും.


back to top