യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 17/01/2025
ബാധ്യതകളെ വിലവെക്കാതെ ഉത്തരവാദിത്വബോധമില്ലാതെ അലസമായി പെരുമാറുന്നതിനെയാണ് അവഗണന എന്ന് പറയുന്നത്. ബാധ്യതകൾ അവഗണിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയതാണ്. വിശ്വസിച്ചേൽപ്പിക്കപ്പെട്ട സൂക്ഷിപ്പുബാധ്യതകൾ (അമാനത്തുകൾ) അവയുടെയാളുകൾക്കു തിരിച്ചുകൊടുക്കാൻ അല്ലാഹു കൽപ്പിക്കുന്നു (സൂറത്തുന്നിസാഅ് 58).
അവഗണനയും അശ്രദ്ധയും ഏതൊരു കാര്യത്തെ മോശമാക്കുകയേ ചെയ്യുകയുള്ളൂ. ഒരു മണിക്കൂറിലെ അലംഭാവം ഒരു വർഷത്തെ അധ്വാനത്തെ തന്നെ നശിപ്പിച്ചുകളയും.
മക്കൾ സൗഭാഗ്യ കുസുമങ്ങളാണ്. മക്കളുടെ കാര്യത്തിൽ കാണിക്കുന്ന അലംഭാവവും അവഗണനയും അശ്രദ്ധയും അത്യന്തം അപകടകരമാണ്. മാതാപിതാക്കളുടെ സൂക്ഷിപ്പുബാധ്യതകളാണ് മക്കൾ. മക്കളെ നന്മകൾ ശീലമാക്കി പഠിപ്പിച്ച് വളർന്നാൽ അവർ ഇഹലോകത്തും പരലോകത്തും വിജയാശ്രീതളരായിരിക്കും. ആ സൗഭാഗ്യത്തിലും അതിന്റെ പ്രതിഫലത്തിലും മാതാപിതാക്കൾ പങ്കാളികളായിരിക്കും. നേരെമറിച്ച് അവർ തിന്മയിൽ വളർന്നാൽ പരാജിതരായ അവരുടെ പാപഭാരം മാതാപിതാക്കളുടെ പിരടിയിലുമുണ്ടായിരിക്കും.
പ്രധാനമായും മക്കളുടെ മതപഠനത്തിന്റെ കാര്യത്തിൽ ഒരു അലംഭാവവും പാടുള്ളതല്ല. ആൺപെൺമക്കൾക്ക് ആരാധനാകാര്യങ്ങൾ മുറപോലെ പഠിപ്പിക്കുകയും എല്ലാം അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധം വരുത്തുകയും വേണം. നമസ്‌ക്കാരത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്ലാഹു പറയുന്നുണ്ട്: സ്വന്തം കുടുംബത്തോട് താങ്കൾ നമസ്‌ക്കരിക്കാൻ ശാസിക്കുക (സൂറത്തു ത്വാഹാ 132). മക്കളെ നമസ്‌ക്കാരം പഠിപ്പിക്കാൻ നബി (സ്വ)യുടെ കൽപനയുമുണ്ട്. നമസ്‌ക്കാരത്തിൽ ഹൃദയ ശുദ്ധീകരണവും സ്വഭാവ സംസ്‌ക്കരണവുമുണ്ട്.
മക്കളെ നമസ്‌കാരം പഠിപ്പിക്കുന്നതിൽ അശ്രദ്ധ വരുത്തരുത്. സമയമായാൽ നമസ്‌ക്കാരം ഓർമ്മപ്പെടുത്തണം. അംഗശുദ്ധി വരുത്തുന്നതിന്റെ കാര്യങ്ങൾ പഠിപ്പിക്കണം. ഓരോ നിർവ്വഹണങ്ങൾ കാണിച്ചുകൊടുക്കണം. നമസ്‌ക്കാരിത്തിനായി കൂടെ കൂട്ടണം. അങ്ങനെ നമസ്‌കാരം നിലനിർത്തി ശീലിപ്പിക്കണം. നമസ്‌ക്കാരം ഇരുലോകത്തും വിജയം ഉറപ്പുവരുത്തുന്ന ആരാധനാകർമ്മമാണ്. ഉമർ ബ്‌നു ഖത്വാബ് (റ) പറയുന്നുണ്ട്: എന്റെയടുത്ത് ഏറ്റവും ഗൗരവമേറിയ കാര്യമാണ് നമസ്‌ക്കാരം. ആരെങ്കിലും നമസ്‌കാരം മുറപോലെ നിലനിർത്തിയാൽ അവൻ മതകാര്യം പാലിച്ചിരിക്കുന്നു. ആരെങ്കിലും നമസ്‌ക്കാരം പാലിച്ചില്ലെങ്കിൽ അവനിക്ക് എല്ലാം പാഴാവുന്നതാണ് (മുവത്വ മാലിക് 1/ 6).
മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. വിശുദ്ധ ഖുർആൻ പഠനത്തിനും അറബി ഭാഷാപഠനത്തിനും പ്രാമുഖ്യം നൽകണം. അറബിക് ഭാഷാ സൗന്ദര്യത്തെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബ്‌നു റാഷിദ് വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്.
മക്കളെ സമയം പാഴാക്കാതെ മുതലാക്കാൻ പഠിപ്പിക്കണം. ആയുസ്സ്് വൃഥാവിലാക്കാതെ ഉപകാരമുള്ളതാക്കാൻ പ്രാപ്തരാക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗ ആസക്തി മക്കളിൽ ഉണ്ടാവാതെ നോക്കണം. സ്‌ക്രീനിങ് ഭ്രമം അവരിൽ ദൂഷ്യങ്ങൾ വരുത്തും, കുടുംബക്കാരുമായുള്ള സമ്പർക്കം കുറുക്കുകയും സമൂഹത്തിൽ അവർ അന്തർമുഖരായിത്തീരുകയും ചെയ്യും. മതബോധം അവരിൽ ഉണ്ടാവുകയുമില്ല.
മക്കളെ അവരുടെ ബുദ്ധിയെയും ശരീരത്തെയും ക്രിയാത്മകമാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക. ഇന്നിനെ അവഗണിച്ചാൽ നാളെയാണ് നഷ്ടപ്പെടുക.
മക്കളെ നല്ല സൗഹൃദങ്ങൾ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുക. അക്കാര്യത്തിൽ കുടുംബക്കാർക്കും ബാധ്യതയുണ്ട്. മക്കളെ തനിയെ സുഹൃത്തുക്കളെ കണ്ടെത്താൻ വിടരുത്. ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് അവരെ വിദൂരത്താക്കണം. അവർ മക്കളെ മോശ ചിന്തകളിലേക്കും മാരകമായ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിലേക്കും വഴിതെളിയിക്കും. ഒരാൾ അയാളുടെ കൂട്ടുകാരന്റെ ആദർശ പ്രകാരമായിരിക്കും, അതിനാൽ കൂട്ടുകൂടുന്നവരെക്കുറിച്ച് ആലോചിക്കണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378).
മക്കളിൽ നല്ല സ്വഭാവങ്ങൾ വാർത്തെടുക്കണം. മതബോധവും സാമൂഹ്യചിന്തയും ദേശസ്‌നേഹം ഉണ്ടാക്കിയെടുക്കണം. കുടുംബത്തോടുള്ള പ്രതിബദ്ധത വളർത്തണം.
മക്കളുടെ മാനസികാരോഗ്യവും ശ്രദ്ധിക്കണം. അവരോടും സ്‌നേഹ വാത്സല്യങ്ങൾ കാണിക്കണം. നബി (സ്വ) പൗത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവരെ ചേർത്തുപ്പിടിച്ച് 'അല്ലാഹുവേ, ഞാൻ ഇവരിരുവരെയും ഇഷ്ടപ്പെടുന്നു, ഇവരെ നീയും ഇഷ്ടപ്പെടുക' എന്ന് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി 3747, അഹ്‌മദ് 23133). മക്കളിൽ ആത്മവിശ്വാസം വരുത്തണം. വീടകങ്ങളിൽ സ്വാസ്ഥ്യം ഉറപ്പുവരുത്തണം. വീട്ടിൽ സ്വസ്ഥത നഷ്ടപ്പെടുമ്പോഴാണ് അവർ പുറത്തുള്ള ആശ്വാസങ്ങളിൽ ആനന്ദം കണ്ടെത്തുന്നത്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ തന്നെ നേരിട്ട് ഇടപെടണം. അവരെ പൂർണമായും വീട്ടുവേലക്കാരെ ഏൽപ്പിക്കരുത്. അത് അവരിൽ മാതാപിതാക്കളോടുള്ള ആത്മബന്ധം നഷ്ടപ്പെടുത്തും. ദുശ്ശീലങ്ങൾ അവരിൽ പിടിമുറുക്കും. അതിന്റെയെല്ലാം ദോഷഭാരങ്ങൾ മാതാപിക്കൾക്ക് തന്നെയായിരിക്കും. ഒരാൾക്ക് അയാളുടെ ആശ്രിതർക്ക് വഴിപിഴക്കാൻ അവസരമുണ്ടാക്കുന്നത് തന്നെ വലിയ പാപമാണെന്നാണ് നബി വചനം (ഹദീസ് നസാഈ 9131).
പിതാവ് ആൺമക്കൾക്ക് നല്ല മാതൃകയാവണം. അവരിൽ പൗരുഷം വാർത്തെടുക്കണം. പെൺമക്കൾക്ക് നല്ല സുഹൃത്തായി വർത്തിക്കണം. അവളിൽ ബഹുമാനവും ഉത്തരവാദിത്വചിന്തയും ഉണ്ടാക്കണം. അവളെ നല്ലൊരു വാത്സല്യനിധിയായ സഹോദരിയും സ്‌നേഹനിധിയായ ഭാര്യയായും വളർത്തിയെടുക്കണം. മക്കളുടെ കാര്യം നമ്മൾ ഏവരുടെയും കൂട്ടുത്തരവാദിത്വമാണ്. വീട്ടിൽ ഏവരും ഉത്തരവാദിത്വമുള്ളവരെന്ന് നബി (സ്വ) തങ്ങൾ തന്നെ പറഞ്ഞതാണല്ലൊ.