യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 21/02/2025
ലൗകിക ബന്ധങ്ങളിൽ നിന്നു വിട്ടുകൊണ്ട് ശരീരവും മനസ്സും സ്രഷ്ടാവിലേക്ക് തിരിക്കുന്ന ആരാധനാകർമ്മമായ നമസ്‌ക്കാരം ഹൃദയത്തിന് വിശുദ്ധിയും മനസ്സിന് ശാന്തതയും സ്വസ്ഥതയും പ്രദാനമേകുന്നു. യഥാർത്ഥ സത്യവിശ്വാസി നമസ്‌ക്കാരത്തിലൂടെ നിത്യശാന്തിയും സമാധാനവും കൊതിക്കുന്നു.
നമസ്‌ക്കാരത്തിലെ ഭക്തിയും ഹൃദയസാന്നിധ്യവുമാണ് മനുഷ്യമനസ്സുകളെ ശാന്തിത്തീരത്തേക്കെത്തിക്കുന്നത്.
നമസ്‌ക്കാരം ആശ്വാസദായകമായ കർമ്മമെന്ന് മുഹമ്മദ് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നമസ്‌ക്കാരത്തിനായി ബാങ്ക് വിളിച്ചയാളോട് പെട്ടെന്ന് നമസ്‌ക്കാരം തുടങ്ങി മനസ്സിന് ആശ്വാസം പകരാൻ അവസരമേകൂ എന്ന് നബി (സ്വ) പറയുമായിരുന്നു (ഹദീസ് അബൂദാവൂദ് 4985).
നമസ്‌ക്കാരമെന്നത് കേവലം ശരീരത്തിന്റെ അനക്കങ്ങളും ചലനങ്ങളുമല്ല, മനസ്സിന്റെ ആത്മീയപ്രയാണം കൂടിയാണത്.
മനസ്സാന്നിധ്യമുണ്ടായാൽ നമസ്‌ക്കാരത്തിന്റെ ഓരോ കർമ്മങ്ങൾക്കും ഉരുവിടലുകൾക്കും പ്രതിഫലങ്ങൾ ഇരട്ടിയിരട്ടിയാവും. അങ്ങനെ നമസ്‌ക്കാരത്തിന്റെ ആത്മസുഖം അനുഭവിക്കാനാവും.
നമസ്‌ക്കാരത്തിനായുള്ള ബാങ്ക് അല്ലാഹുവിൽ നിന്നുള്ള വിളിയാളമാണ്. അതിന് ഉത്തരം നൽകണം. ബാങ്കിൽ അല്ലാഹു അക്ബർ എന്ന് ഉരുവിടപ്പെടുമ്പോൾ അല്ലാഹുവാണ് സകലതിനേക്കാളും വലിയനും പെരിയവനുമെന്ന് മനസ്സിൽ പ്രഖ്യാപിക്കണം. ശേഷം സൃഷ്ടികളുമായുള്ള ഇടപാടുകൾ വിഛേദിച്ച് നമസ്‌ക്കാരത്തിലൂടെ സ്രഷ്ടാവിലേക്ക് തിരിയാൻ ഒരുങ്ങണം. നമസ്‌ക്കാരമെന്ന വിജയത്തിലേക്ക് സ്വാഗതമരുളുന്നതുമാണ് ബാങ്ക്.
നബി (സ്വ) ബാങ്ക് കേട്ട ഉടനെ നമസ്‌ക്കാരത്തിനായുള്ള അംഗശുദ്ധി വരുത്താൻ ധൃതി കാട്ടിപുറപ്പെടുമായിരുന്നു (ഹദീസ് അഹ്‌മദ് 25435). പടച്ചവനുമായി ഹൃദയബന്ധം സ്ഥാപിച്ച പടപ്പുകൾ നമസ്‌ക്കാരത്തിനായി വുദൂ ചെയ്ത് പാപങ്ങൾ കഴുകിക്കളയാൻ ഉത്സാഹം കാണിക്കും.
നബി (സ്വ) പറയുന്നുണ്ട്: ഒരാൾ യഥാവിധി പരിപൂർണരൂപത്തിൽ വുദൂ ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് ദോഷങ്ങൾ ഇളകിപ്പുറപ്പെട്ടു പോവും, എത്രത്തോളമെന്നാൽ നഖങ്ങൾക്കിടയിൽ നിന്നുപോലും (ഹദീസ് മുസ്ലിം 245).
വുദൂ ചെയ്ത് വിരമിച്ചാൽ പ്രപഞ്ചനാഥനുമായുള്ള അഭിമുഖ സംഭാഷണമായ നമസ്‌ക്കാരത്തിനായി മനസ്സിനെ തയ്യാറാക്കി വുദൂഇന്റെ പ്രത്യേക ദിക്ർ ദുആ ചൊല്ലണം. അത് ചൊല്ലിയവന് സ്വർഗവാതിലുകളെല്ലാം തുറക്കപ്പെടുമെന്നും ഇഷ്ടമുള്ള വാതിലൂടെ സ്വർഗത്തിൽ പ്രവേശിക്കാമെന്നും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 234). നല്ല വസ്ത്രം ധരിച്ച് സുഗന്ധം പൂശി നമസ്‌ക്കാരത്തിനായി ഒരുങ്ങണം. അല്ലാഹു പറയുന്നുണ്ട്: ഹേ മനുഷ്യരേ, ആരാധനാ വേളകളിലൊക്കെ നിങ്ങൾ വസ്ത്രാലങ്കാരമണിയുക (സൂറത്തുൽ അഅ്‌റാഫ് 31). നമ്മൾ കാരണം മറ്റുള്ളവർക്ക് യാതൊരു പ്രയാസവും ഉണ്ടാവരുത്. മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുമ്പോൾ അത് മലക്കുകൾക്ക് പ്രയാസമാവുമത്രെ (ഹദീസ് മുസ്ലിം 564).
മഹത്തുക്കൾ നമസ്‌ക്കാരത്തിനൊരുങ്ങിയാൽ അവരുടെ മട്ടും ഭാവവും മാറുമായിരുന്നു. മഹാനായ അലിയ്യു ബ്‌നുൽ ഹുസൈൻ (റ) അങ്ങനെയായിരുന്നു. നമസ്‌ക്കാരത്തിനായി വുദൂ ചെയ്താൽ അദ്ദേഹത്തിന്റെ അവസ്ഥാവിശേഷം തന്നെ വിത്യസ്തമായിരുന്നു. ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളറിയുമോ ആരുടെ മുമ്പിലാണ് ഞാൻ നിൽക്കാൻ പോവുന്നത്! ആരോടാണ് ഞാൻ സംഭാഷണം നടത്താൻ പോവുന്നതെന്ന്?! . അതേ നമസ്‌ക്കരിക്കുമ്പോൾ നിറുത്തത്തിലും സുജൂദിലാകുമ്പോഴുമൊക്കെ താങ്കളെ കണ്ടുക്കൊണ്ടിരിക്കുന്ന കരുണാമയനും പ്രതാപശാലിയുമായ അല്ലാഹുവിനെയാണ് അഭിമുഖീകരിക്കാൻ പോവുന്നത്.
അലസമായും ആലസ്യത്തോടെയും നമസ്‌ക്കരിക്കുന്നവരുടെ കാര്യം പരിതാപകരം തന്നെ. അങ്ങനെ നമസ്‌ക്കരിക്കുന്നവർക്ക് ആ നമസ്‌ക്കാരത്തിന്റെ പത്തിലൊരു ഭാഗം സ്വീകര്യമായി രേഖപ്പെടുത്തിയാലായി എന്ന ദുഖസത്യത്തെപ്പറ്റി നബി (സ്വ) ഉണർത്തിയിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 796). നമസ്‌ക്കരിക്കുന്നയാൾ യഥാർത്ഥത്തിൽ അല്ലാഹുവിനോട് സംഭാഷണം നടത്തുകയാണല്ലൊ (ഹദീസ് ബുഖാരി 508).
നമസ്‌ക്കാരത്തിൽ മനസ്സാന്നിധ്യമുറപ്പിക്കാൻ വേണ്ടത് ശാന്തതയും കാര്യക്ഷമതയുമാണ്. നമസ്‌ക്കാരം തുടങ്ങിയാൽ ഫാതിഹ സൂറത്ത് ഓതുമ്പോൾ അല്ലാഹുവിനോടുള്ള കീഴ്‌വണക്കം മനസ്സിലും പ്രകടമാക്കി എല്ലാം അല്ലാഹു കേൾക്കുന്നു, അവൻ ഉത്തരം നൽകുമെന്ന നിശ്ചയദാർഢ്യമുണ്ടാവണം. ഫാതിഹ ഓതുമ്പോൾ അതിലെ ഓരോ സൂക്തങ്ങൾക്കും അല്ലാഹു പ്രത്യേകം പ്രത്യേകം ഉത്തരം നൽകുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 395). റുകൂഇലും റുകൂഇൽ നിന്നുള്ള നിറുത്തത്തിലും പ്രത്യേകം ദിക്‌റുകൾ ചൊല്ലി അല്ലാഹുവിന്റെ അപദാനങ്ങൾ വാഴ്ത്തണം. ആ വിളികൾ അല്ലാഹു കേട്ട് പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതായിരിക്കും. ഇമാം റുകൂഇൽ നിന്ന് ഉയരുമ്പോൾ സമിഅല്ലാഹു ലിമൻ ഹമിദ എന്നു പറയുന്ന സമയം തുടർന്ന് നമസ്‌ക്കരിക്കുന്നവർ അല്ലാഹുവിന് സ്തുതികളർപ്പിച്ചുകൊണ്ടുള്ള ദിക്ർ ചൊല്ലി ഇമാമിനോട് യോജിച്ചുവന്നാൽ മുൻകാല ദോഷങ്ങൾ പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം).
നമസ്‌ക്കാരത്തിലെ താഴ്മയുടെയും വണക്കത്തിന്റെയും സുപ്രധാന ഭാഗമാണ് സുജൂദ്. സുജൂദിലും മനസ്സാന്നിധ്യത്തോടെ അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തി ദിക്ർ ചൊല്ലണം. അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ് സുജൂദ്. നബി (സ്വ) പറയുന്നു: ഒരാൾ അല്ലാഹുവിനോട് കൂടുതൽ അടുക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്, അതിനാൽ പ്രാർത്ഥന അധികരിപ്പിക്കുക (ഹദീസ് മുസ്ലിം 482). നമസ്‌ക്കാരത്തിന്റെ അവസാനത്തിൽ അല്ലാഹുവിനുള്ള അഭിവാദ്യങ്ങളർപ്പിച്ചുക്കൊണ്ടുള്ള അത്തഹിയാത്തും നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലി പ്രാർത്ഥനകൾ നടത്തി സലാമോടെ വിരമിക്കണം. സലാം നബി (സ്വ)ക്കും സ്വന്തത്തിനും സച്ചരിതരായ ജനങ്ങൾക്കും പറയണം.
നബി (സ്വ) പറയുന്നു: മനുഷ്യൻ അന്ത്യനാളിൽ കർമ്മത്തിന്റെ കാര്യത്തിൽ ആദ്യമായി ചോദ്യം ചെയ്യുപ്പെടുന്നത് നമസ്‌ക്കാരത്തിന്റെ വിഷയത്തിലാണ്. അവന്റെ നമസ്‌ക്കാരം സ്വീകാര്യയോഗ്യമായാൽ അവൻ വിജയിച്ചിരിക്കുന്നു. നമസ്‌കാരം അയോഗ്യമായാൽ അവൻ പരാജയപ്പെട്ടിരിക്കുന്നു. നിർബന്ധ നമസ്‌ക്കാരത്തിന് വല്ല ന്യൂനതയുമുണ്ടെങ്കിൽ അല്ലാഹു മലക്കുകളോട് പറയും: അയാൾക്ക് വല്ല സുന്നത്ത് നമസ്‌ക്കാരങ്ങളുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കുക. അങ്ങനെ നിർബന്ധ നമസ്‌ക്കാരത്തിന്റെ കുറവുകൾ സുന്നത്ത് നമസ്‌ക്കാരത്തിലൂടെ പരിഹരിക്കപ്പെടും (ഹദീസ് അബൂദാവൂദ് 864, തുർമുദി 413).