യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28/02/2025
പതിനൊന്ന് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സത്യവിശ്വാസിയുടെ സുകൃതക്കാലം പരിശുദ്ധ റമദാൻ മാസം വന്നെത്തിയിരിക്കുകയാണ്. റമദാൻ മാസമായാൽ നബി (സ്വ) സന്തോഷവാർത്ത അറിയിക്കുമായിരുന്നു: നിങ്ങൾക്ക് പാവനമായ റമദാൻ മാസം വന്നെത്തിയിരിക്കുന്നു, ഈ മാസത്തിൽ അല്ലാഹു നിങ്ങൾക്ക് വ്രതം നിർബന്ധമാക്കിയിരിക്കുന്നു. ഈ മാസത്തിൽ സ്വർഗവാതായനങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടക്കപ്പെടുകയും ക്രൂരപിശാചുക്കൾ ചങ്ങലക്കിടപ്പെടുകയും ചെയ്യും (ഹദീസ് നസാഈ 2106).
റമദാനിലെ ഓരോ നിമിഷങ്ങളെയും മുതലാക്കാൻ നാം രാവിലും പകലിലും ആരാധനാ നിമഗ്നരാകേണ്ടതുണ്ട്.
അതിന് നാം ആദ്യമായി ഹൃദയശുദ്ധി വരുത്തേണ്ടിയിരിക്കുന്നു. ഹൃദയത്തിലേക്കാണല്ലൊ അല്ലാഹു നോക്കുന്നത്. നബി (സ്വ) പറയുന്നുണ്ട്: നിശ്ചയമായും അല്ലാഹു നിങ്ങളുടെ രൂപകോലങ്ങളിലേക്കും ധനസമ്പത്തുകളിലേക്കുമല്ല നോക്കുന്നത്, അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് (ഹദീസ് 2564).
പ്രവർത്തനം നന്നാവണമെങ്കിൽ ഹൃദയം നന്നാവണം. മറ്റൊരു ഹദീസിൽ കാണാം അറിയുക, ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാൽ ശരീരം മൊത്തം നന്നാവും. അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തയാവും, അതാണ് ഹൃദയം (ഹദീസ് ബുഖാരി, മുസ്ലിം).
റമദാനിൽ നമ്മുക്കും കുടുംബത്തിനുമായി ആരാധനാ കർമ്മങ്ങളുടെ ഒരു സമയക്രമം ഉണ്ടാക്കണം. എന്നാൽ അനാവശ്യ കാര്യങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലും സമയം കളയാതെ റമദാനിന്റെ അനർഘ നിമിഷങ്ങളെ ആരാധനകളിലൂടെ ഉപയോഗപ്പെടുത്താനാവും.
സമയക്രമത്തിൽ പ്രഥമമായി സുബ്ഹ് നമസകാരമടക്കം പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതിന് പരിഗണന നൽകണം. മുറപോലെ പരിപൂർണരീതിയിൽ അംഗശുദ്ധി വരുത്തി നേരാം വണ്ണം റുകൂഉം സുജൂദ് നിർവ്വഹിച്ച് അങ്ങേയറ്റത്തെ ദൈവഭയഭക്തിയിൽ യഥാസമയം അഞ്ചു നിർബന്ധിത നമസ്‌കാരങ്ങൾ നിലനിർത്തുന്നവന് അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കൽ അല്ലാഹു നൽകുന്ന ഉറപ്പാണ് (ഹദീസ് അബൂദാവൂദ് 425).
സമയക്രമത്തിൽ അർത്ഥമറിഞ്ഞും ചിന്തിച്ചുമുള്ള ഖുർആൻ പാരായണത്തിനും പ്രാധാന്യം നൽകണം. റമദാൻ ഖുർആനിന്റെ മാസം കൂടിയാണ്. റമദാനിലെ ഖുർആൻ പാരായണത്തിന് പ്രത്യേക പ്രതിഫലങ്ങളുണ്ട്. അല്ലാഹു പറയുന്നു: മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളുമായി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ (സൂറത്തു ബഖറ 185).
റമദാനിൽ പ്രാർത്ഥനകൾ അധികരിപ്പിക്കണം. നിങ്ങൾ പ്രാർത്ഥിക്കൂ, ഞാൻ ഉത്തരം നൽകാമെന്നാണ് അല്ലാഹുവിന്റെ വാഗ്ദാനം (സൂറത്തു ഗാഫിർ 07). പ്രത്യേകിച്ച് നോമ്പുതുറയുടെ സമയത്ത് പ്രാർത്ഥിക്കണം. പ്രാർത്ഥനക്ക് ഉത്തരം നിഷേധിക്കപ്പെടാത്ത മൂന്നു ആൾക്കാരുണ്ടെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്, അതിലൊന്ന് നോമ്പു മുറിക്കുന്ന സമയം പ്രാർത്ഥിക്കുന്ന വ്രതാനുഷ്ഠാനിയാണ് (ഹദീസ് തുർമുദി 3598). അത്താഴ സമയത്ത് പശ്ചാത്താപം ചെയ്യാനും വിട്ടുപോവരുത്. അന്ത്യയാമങ്ങളിൽ പാപമോചദനമർത്ഥിക്കുന്നവരെ അല്ലാഹു ഖുർആനിൽ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് (ആലു ഇംറാൻ 17).
എല്ലാ രാത്രിയിലും ഒരു കാരക്കക്കഷ്ണം കൊണ്ടെങ്കിലും ദാനധർമ്മം ചെയ്യുന്ന പതിവുരീതി ഉണ്ടാക്കുക. വിശക്കുന്നവർക്ക് ഭക്ഷണം നൽകിയോ നോമ്പുകാരനെ നോമ്പുതുറപ്പിച്ചോ ദാനധർമ്മം സജീവമാക്കുക. ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ അതേ പ്രതിഫലം യാതൊന്നും കുറയാതെ തന്നെ അവനും ലഭിക്കുന്നതാണ് (ഹദീസ് തുർമുദി 807).
റമദാൻ വേളയെ കുടുംബചേരലുകളുടെ വേദിയാക്കണം. റമദാനിൽ കുടുംബസമാഗമങ്ങൾ അധികരിപ്പിക്കണം. അത് കുടുംബഭദ്രതക്കും കുടുംബാംഗങ്ങളുടെ സ്‌നേഹാർദ്രതക്കും ആക്കം കൂട്ടും. സഹേദരങ്ങളെയും ബന്ധക്കാരെയും വിളിച്ച് എല്ലാവിധ അഭിപ്രായ ഭിന്നതകളും മറന്ന് വിശാലമായി തന്നെ കുടുംബാംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിക്കണം. അങ്ങനെ വിടുതിക്കും ബന്ധം നിലനിർത്താനും പറ്റിയ അവസരമാണ് റമദാൻ. മുറിഞ്ഞ ബന്ധങ്ങളെ യോജിപ്പിച്ചു റമദാനിന്റെ പുണ്യം പൂർണാർത്ഥത്തിൽ കരഗതമാക്കാൻ മുന്നിട്ടിറങ്ങുക. ബന്ധം ചേർക്കുന്നവന് കൂടുതൽ പുണ്യങ്ങൾ നേടാനാവും. നബി (സ്വ) പറയുന്നുണ്ട്: കുടുംബബന്ധം ചേർക്കുന്നവനോട് അങ്ങോട്ട് ബന്ധപ്പെടുന്നവനല്ല യഥാർത്ഥ കുടുംബബന്ധം ചേർക്കുന്നവൻ, മറിച്ച് മുറിഞ്ഞ ബന്ധത്തെ കരുണാമയമായി ബന്ധം ചേർക്കുന്നവനാണ് യഥാർത്ഥമായി കുടുംബബന്ധം നിലനിർത്തുന്നവൻ (ഹദീസ് അഹ്‌മദ് 6817). സംശുദ്ധ മനസ്സോടെ സൽക്കർമ്മങ്ങളുമായി കുടുംബസ്‌നേഹത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ നമ്മുക്ക് പുണ്യ റമദാനിനെ വരവേൽക്കാം.
യുഎഇ ഭരണകൂടത്തിന് കീഴിൽ ഈ പുണ്യ റമദാനിൽ 'നാമെല്ലാവരും പഠിക്കുന്നു, നാമെല്ലാവരും പഠിപ്പിക്കുന്നു' എന്ന പ്രമേയത്തിൽ 'ഇമാറാത്ത് വായിക്കുന്നു' എന്ന പേരിൽ വായനാമാസം ആചരിക്കുകയാണ്. ബുദ്ധിവൈഭവമാണ് സംസ്‌കാര രൂപീകരണത്തിന്റെ അടിസ്ഥാന ശില. ബുദ്ധിവികാസം ഉണ്ടാവുന്നത് വായനകളിലൂടെയും പഠനങ്ങളിലൂടെയുമാണ്. സമൂഹത്തിന്റെ വികാസം രൂപപ്പെടുന്നത് വിജ്ഞാനത്തിലൂടെ തന്നെയാണ്. വിജ്ഞാനീയങ്ങളും സംസ്‌കാരങ്ങളും നിലനിർത്തപ്പെടുന്നത് പണ്ഡിതരിലൂടെയും ക്രിയാത്മകമായി ഇടപെടുന്നവരിലൂടെയുമാണ്. വിജ്ഞാനം നൽപ്പെട്ടവരെ അല്ലാഹു സ്ഥാനങ്ങൾ ഉയർത്തുമത്രെ (സൂറത്തു മുജാദല 11). അറിവും വിവരവുമില്ലാത്തവന് ഭാവിയിൽ സ്ഥാനമില്ലായെന്നാണ് മഹാനായ മുഹമ്മദ് ബ്‌നു സായിദ് അറിയിച്ചിരിക്കുന്നത്.
വിത്യസ്ത വിജ്ഞാനങ്ങളുടെ വായന നിലനിർത്തണം. അതിന് മക്കളെയും പ്രാപ്തരാക്കണം. റമദാൻ ചടഞ്ഞുകൂടാനും വിശ്രമം നേടാനുമുള്ള സമയമല്ല.
പരിശുദ്ധ റമദാനിനെ നമ്മുക്ക് ആരാധനാപൂർവ്വമായും വിജ്ഞാനപ്രദമായും ഉപയോഗപ്പെടുത്താം.