യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/05/2025
സ്വന്തം നാട് ഏവർക്കും ഒരു വികാരമാണ്. കുടുംബ സൗഹൃദ ബന്ധങ്ങളുടെ ഗൃഹാതുരവും വൈകാരികവുമായ ഇടവുമാണ് നാട്. പൂർവ്വികർ സാധ്യമാക്കിയ സംസ്‌കൃതിയുടെയും സംസ്‌കാരത്തിന്റെയും വിളനിലമായ നാടിന് സ്‌നേഹപൂർവ്വം കരുതൽ നൽകേണ്ടത് നാമോരോർത്തരുടെയും ബാധ്യതയാണ്.
പ്രവാചകർ മുഹമ്മദ് നബി (സ്വ) ജന്മനാടായ മക്കാദേശത്തോട് ഏറെ ഹൃദയബന്ധമുള്ളവരായിരുന്നു. മക്ക വിട്ടുപോവുമ്പോൾ നബി (സ്വ) വിതുമ്പിക്കൊണ്ട് പറയുകയായിരുന്നു 'നീ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്, ആളുകൾ എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ ഞാൻ നിന്നെ വിട്ട് വേറൊരു ദേശത്ത് താമസമുറപ്പിക്കുമായിരുന്നില്ല (ഹദീസ് തുർമുദി 3926). നബി (സ്വ) ശരീരം കൊണ്ട് മക്ക വിട്ടുപോയെങ്കിലും മനസ്സ് ആ മണ്ണിനോട് തന്നെ ചേർന്നുനിന്നു. മാത്രമല്ല മദീനത്ത് എത്തി ആദ്യമായി ചെയ്തത് പ്രാർത്ഥനയാണ് 'നാഥാ മക്കയെ നമ്മുക്ക് ഇഷ്ടസ്ഥലമാക്കിയത് പോലെ അല്ലെങ്കിൽ അതിനേക്കാളേറെ മദീനയെയും നമ്മുക്ക് ഇഷ്ടമുള്ളതാക്കണേ' (ഹദീസ് ബുഖാരി, മുസ്ലിം).
വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാനാവാത്ത വിധം സ്‌നേഹം പൂക്കിന്നിടമാണ് സ്വന്തം നാട്. ഇബ്രാഹിം നബി (അ) മക്കാനാടിനെ സമാധാനപൂർണ സ്ഥലമാക്കണേ എന്ന് പ്രാർത്ഥിച്ചത് പരിശുദ്ധ ഖുർആനിൽ കാണാം (സൂറത്തു ഇബ്രാഹിം 35). നാടിനോടുള്ള കൂറും സ്‌നേഹവും കരുതലുമെല്ലാം ഓരോർത്തരുടെയും കടമയാണ്.
നാടിന്റെ മതങ്ങൾ, സംസ്‌കാരങ്ങൾ, ഭാഷകൾ, മുദ്രകൾ, സ്ഥാപനങ്ങൾ, നിയമവ്യവസ്ഥകൾ അങ്ങനെ എല്ലാത്തിനെയും പരിഗണിക്കണം. നാടിന്റെ ഉന്നമനത്തിനായി പരിശ്രമിക്കണം.
നാടിന്റെ സുരക്ഷക്കായി പ്രതിരോധം തീർക്കൽ പ്രധാന കടമയാണ്. നാടിന്റെ പൈതൃകങ്ങളും നന്മകളും ഏറ്റുപിടിച്ചും വ്യാജാരോപണങ്ങളെ എതിർത്തും പ്രതിരോധം തീർക്കണം. നാടിന്റെ നാനോന്മുഖ പുരോഗതികൾക്കും സമ്പാദ്യങ്ങളുടെ സുരക്ഷക്കും ശരീരവും സമ്പത്തും കൊണ്ട് മുന്നിട്ടിറങ്ങണം. അതാണ് പ്രവാചക മാതൃക. അനസ് (റ) പറയുന്നു: നബി (സ്വ) ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമരും ധൈര്യമുള്ളവരുമായിരുന്നു. ഒരിക്കൽ രാത്രിയിൽ ഒരു ഭയാനക ശബ്ദം കേട്ട് മദീനക്കാർ ഭയചകിതരായി. ആൾക്കാർ ആ ഭാഗത്തേക്ക് തിരിഞ്ഞു. നബി (സ്വ) എല്ലാവരേക്കാൾ മുമ്പേ ആ ശബ്ദത്തിന്റെ ഉറവിടസ്ഥലത്തെത്തി ഏവരെയും സ്വീകരിച്ചുകൊണ്ട് ഭയക്കാൻ ഒന്നുമില്ലെന്ന് അറിയിക്കുകയായിരുന്നു (ഹദീസ് ബുഖാരി 2908).
മെയ് 6 യുഎഇ രാഷ്ട്രത്തിന്റെ സായുധ സേനകളുടെ ഐക്യപ്പെടലിന്റെ ഓർമ ദിവസമാണ്. ഐക്യത്തിന്റെയും ഒരുമയുടെയും കഠിനാധ്വാനത്തിന്റെയും സ്മൃതികളാണ് ആ ദിവസം നൽകുന്നത്.
നാടിന്റെ മണ്ണും വിണ്ണും സംരക്ഷിക്കേണ്ടത് ഏവരുടെയും ബാധ്യതയാണ്. ദൈവമാർത്തിൽ ഉറക്കമൊഴിച്ച കണ്ണിനെ നരകത്തീ സ്പർശിക്കുകയില്ലെന്നാണ് നബി (സ്വ) അറിയിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 1639). നാടിന്റെ സുരക്ഷക്കായി ഉറക്കമൊഴിക്കുന്നതും തഥൈവ. മാത്രമല്ല മറ്റൊരിക്കൽ നബി (സ്വ) അനുചരന്മാരോട് പറയുകയുണ്ടായി: ലൈലത്തുൽ ഖദ്ർ രാവിനേക്കാൾ ശ്രേഷ്ഠമായൊരു രാവ് നിങ്ങൾക്ക് പറഞ്ഞുതരാം, കുടുംബത്തിലേക്ക് മടങ്ങിപ്പോവുമെന്ന് ഒരു തീർച്ചയുമില്ലാതെ ഭയപ്പാടുള്ള ഭൂമിയിൽ കാവൽ തീർക്കുന്ന കാവൽക്കാരന്റെ രാവാണത് (സുനനുൽ കുബ്‌റാ 8817, മുസ്തദ്‌റക് 2455).

