യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/07/2025
അല്ലാഹു മനുഷ്യരെ സംശുദ്ധമായ പ്രകൃതത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ മതങ്ങളും ഇസങ്ങളും വേദഗ്രന്ഥങ്ങളും അത് ദൈവികവും ആദിമവുമായ ഋജുഗുണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
അതാണ് സംശുദ്ധ പ്രകൃതം, അറബിയിൽ ഫിത്വ്‌റത്ത് എന്ന് പറയപ്പെടുന്നു.
അല്ലാഹു മനുഷ്യരെ ശുദ്ധ പ്രകൃതത്തിൽ സൃഷ്ടിച്ചുവെന്ന പരാമർശം പരിശുദ്ധ ഖുർആനിൽ സൂറത്തുറൂം 30ാം സൂക്തത്തിൽ കാണാം. അവിടെ ഫിത്വ്‌റത്തിന്റെ ക്രിയാരൂപമായ ഫത്വറ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സൂറത്തുൽ ബഖറ 138ാം സൂക്തത്തിൽ കാണാം: അല്ലാഹുവിന്റെ വർണം സ്വീകരിക്കുക, അവന്റേതിനെക്കാൾ ഉൽകൃഷ്ടവർണമായി ആരുണ്ട്. സ്വിബ്ഖത്ത് എന്നാണ് അവിടെ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.
ഫിത്വ്‌റത്ത് എന്നാൽ ഓരോ മനുഷ്യനിലും അവൻ ജനിക്കുമ്പോൾ തന്നെയുള്ള പരിശുദ്ധവമായ അടിസ്ഥാനഗുണമാണ്. ഓരോ കുട്ടിയും ഈ ശുദ്ധപ്രകൃതത്തിലാണ് ജനിക്കുന്നതെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് സത്യവിശ്വാസം സ്വീകരിക്കാനും എല്ലാ സൽസ്വഭാവഗുണങ്ങളും സൽപ്രവർത്തനങ്ങളും ചെയ്യാനും, മൂല്യങ്ങളും മഹത് ഭാവങ്ങളും സിദ്ധിക്കാനും പ്രാപ്തനായിട്ടാണ് ഓരോ ആളും ജനിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിനെക്കുറിച്ചുള്ള ജ്ഞാനവും അവനിലേക്കുള്ള മാർഗദർശനവും ഓരോർത്തനിലുമുണ്ടായിരിക്കും.
ഇബ്രാഹിം നബി (അ) പറയുന്നുണ്ട്: എന്നെ സൃഷ്ടിച്ചവൻ എനിക്കു മാർഗദർശനം നൽകുന്നതാണ് (സൂറത്തുസ്സുഖ്‌റുഫ് 27).
ആ ഫിത്വ്‌റത്തിൽ നാം പ്രപഞ്ചനിയന്താവായ ഒരു സ്രഷ്ടാവുണ്ടെന്നും അവൻ എല്ലാം യുക്തമായി നിയന്ത്രിക്കുന്നുവെന്നും തിരിച്ചറിയുന്നു.
ഒാേരാർത്തരും അവരുടെ അടിസ്ഥാനസ്വഭാവത്തിനും പ്രകൃതത്തിനും യോജ്യമായ രീതിയിലായിരിക്കും ഓരോന്നും ചെയ്യുക. അതായത് അല്ലാഹു പുരുഷനെ സൃഷ്ടിച്ചിരിക്കുന്നത് പൗരുഷത്തിന്റെയും പിതൃത്വത്തിന്റെയും മൂല്യങ്ങളിലാണ്. എന്നാൽ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് ലാളിത്യത്തിന്റെയും മാതൃത്വത്തിന്റെയും ചേരുവകളോടെയാണ്. അതിനാൽ പ്രകൃതം തേടുന്നത് അല്ലാഹു സൃഷ്ടിച്ച സൃഷ്ടിരൂപത്തിന് അനുയോജ്യമായ രീതിയിൽ നിലക്കൊള്ളാനാണ്. ഗർഭാശയത്തിൽ സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്ന് ആണും പെണ്ണുമായ ജോടികളെ അവനാണ് സൃഷ്ടിച്ചത് (സൂറത്തുന്നജ്മ് 45,46).
പുരുഷന്റെ വാക്കിലും പ്രവർത്തിയിലും ധീരതയും ശൗര്യവും പ്രകടമായിരിക്കും. അവന്റെ ഇടപാടുകളിലും ഇടപെടലുകളിലും ദൃഢതയും കടുപ്പവും കാണാനാവും. എന്നാൽ സ്ത്രീ വസ്ത്രധാരണയിൽ ഏറെ ഔചിത്യം പാലിക്കുന്നവളായിരിക്കും. ഇടപെടുമ്പോൾ ലജ്ജ പ്രകടമായിരിക്കും. അവൾ കുട്ടികളോട് ഏറെ വാത്സല്യവതിയായിരിക്കും.
അല്ലാഹു വിവാഹത്തെ പ്രകൃതാൽ ആണിനും പെണിനുമിടയിലുള്ള പരിശുദ്ധമായ ചേർച്ചയാക്കിയിരിക്കുകയാണ്. അതിന് എതിരാവുന്നവർ സംശുദ്ധ പ്രകൃതത്തിനോടാണ് എതിരാവുന്നത്. സൃഷ്ടിപ്പിന്റെ പ്രകൃതസ്വഭാവത്തിൽ നിന്ന് മാറിനിൽക്കലുമാണത്. അതുവഴി ഭൂമിയിൽ സന്താനോൽപാദനത്തിൽ കുറവ് സംഭവിക്കുകയും അരുതായ്മകൾ വർദ്ധിക്കുകയും ചെയ്യും. അങ്ങനെയുണ്ടാവുന്നത് അല്ലാഹുവിന്റെ സൃഷ്ടിപരമായ യുക്തിക്ക് എതിര് നിൽക്കുന്നതാണ്. നബി (സ്വ) പറയുന്നു: അല്ലാഹു പറഞ്ഞിട്ടുണ്ട്: ഞാൻ എന്റെ അടിമകളെ ഏവരെയും നേരായ പാതയിൽ നിലയുറപ്പിച്ചരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, എന്നാൽ ചിലരുടെ അടുക്കൽ പിശാചുക്കൾ വന്ന് മാർഗഭ്രംശം നടത്തുകയായിരുന്നു (ഹദീസ് മുസ്ലിം 2865). അതായത് ചിലർ സംശുദ്ധ പ്രകൃതത്തിൽ നിന്ന് തെന്നിമാറി അല്ലാഹു ഏകിയ സൃഷ്ടിപ്പിൽ രൂപമാറ്റം വരുത്തി പിശാചിനൊപ്പം കൂടുകയാണ് ചെയ്യുന്നത്. അത്തരക്കാർ സ്പഷ്ടമായി പരാജയത്തിലാപതിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട് (സൂറത്തുന്നിസാഅ് 119).
അടിസ്ഥാനപ്രകൃതത്തിന്റെ പരിശുദ്ധിയും സാമൂഹിക മൂല്യങ്ങളും ഏവരും കാത്തുസൂക്ഷിക്കുക.
അല്ലാഹുവിനാണ് സർവ്വസ്തുതികളും. നമ്മൾ ജീവിക്കുന്നത് സംശുദ്ധ പ്രകൃതവും സാമൂഹിക നന്മകളും മഹിതമായ ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സമൂഹത്തിലാണല്ലൊ. ഈ മഹാ അനുഗ്രഹത്തിന് അല്ലാഹുവിനോട് നാം നന്ദി കാട്ടേണ്ടിയിരിക്കുന്നു. നന്ദിപ്രകടനത്തിന്റെ പ്രധാന രൂപം എന്നത് ഈ അടിസ്ഥാന പ്രകൃതത്തിനും മൂല്യത്തിനും മാറ്റം വരുത്തുന്ന കാരിണികളെയും ഘടകങ്ങളെയും സൂക്ഷിക്കലാണ്. നമ്മളിലെ ചില യുവതീയുവാക്കളെ ഗ്രസിക്കുന്ന മ്ലേഛമായ നൂതന സംസ്‌കാരങ്ങളുടെയും വൈകൃതങ്ങളുടെയും കാര്യത്തിൽ ജാഗ്രത അനിവാര്യമാണ്. വിത്യസ്ത ഇലക്ട്രോണിക് സാമൂഹ്യ മാധ്യമങ്ങളുടെ ചതിവലകളിൽപ്പെട്ടേക്കാം. അല്ലാഹു നമ്മെ പടച്ച നമ്മുടെ പ്രകൃതത്തിലും പൈതൃകത്തിലും നാം അഭിമാനം കൊള്ളണം. പ്രകൃതത്തിന്റെ ധാരയിൽ തെന്നിമാറരുത്. മുടി, വസ്ത്രം, നടത്തം, അനക്കം, ഇടപാട്, ഇടപെടൽ, ബന്ധം എന്നിവയിലെല്ലാം സംസ്‌കാരം കൈവിടരുത്. ശരീരത്തിൽ പച്ചകുത്തിയോ അടയാളങ്ങൾ വരച്ചോ കളിക്കരുത്. ആരെങ്കിലും ചെയ്യുന്ന ട്രെന്റിന് പിറകെ പോവരുത്. അന്ധമായ അനുകരണം അരുത്.

